കൊച്ചി: കൊച്ചിയിൽ കപ്പലിൽ നിന്ന് പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേതെന്ന് പ്രാഥമിക നിഗമനം. കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരം കണ്ടെത്താനും കടന്നുകളഞ്ഞ മാഫിയ സംഘത്തിലെ അംഗങ്ങളെ കണ്ടെത്താനും നാവികസേനയുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.
രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി) ഇന്നലെ അറബിക്കടയിൽ നടത്തിയ തിരച്ചിലിലാണ് കപ്പലിൽ കടത്തുകയായിരുന്ന മെത്താംഫെറ്റമിൻ എന്ന രാസലഹരി കണ്ടെത്തിയത്. 134 ചാക്ക് രാസ ലഹരിയാണ് പിടികൂടിയത്. പാകിസ്‌ഥാനിലെ മൂന്ന് ഡ്രഗ് ലാബുകളിലാണ് ഇവ നിർമിച്ചത്.
ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിൽ വിദഗ്‌ധമായാണ് ഇവ പാക്ക് ചെയ്‌തിരിക്കുന്നത്. പിടിയിലായ പാകിസ്‌ഥാൻ സ്വദേശിയെ ചോദ്യം ചെയ്‌തു വരികയാണ്. ഇയാളുടെ കൂട്ടാളികൾ ആരെല്ലാം, എവിടേക്കാണ് ലഹരിമരുന്ന് കടത്തിയത്, സാമ്പത്തിക ഇടപാട്, രാജ്യാന്തര ബന്ധം തുടങ്ങിയവയെല്ലാം എൻസിബി അന്വേഷിക്കുന്നുണ്ട്.
നാവികസേനയും എൻസിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരി കടത്തുകാർ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പൽ മുക്കാൻ ശ്രമിച്ചതായാണ് വിവരം. കപ്പൽ മുക്കിയ ശേഷം ഇതിലുണ്ടായിരുന്നവർ ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് പാകിസ്‌ഥാൻ സ്വദേശിയെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച ബോട്ടും പിടിച്ചെടുത്തു.
Most Read: കർണാടകയിൽ ട്വിസ്‌റ്റ്; ജയനഗറിൽ റീകൗണ്ടിങ്- ബിജെപി സ്‌ഥാനാർഥിക്ക് ജയം