രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ല; വിശദീകരിച്ച് ബിഎസ് യെദിയൂരപ്പ

By Desk Reporter, Malabar News
BS Yediyurappa
Ajwa Travels

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്നുള്ള രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് ബിഎസ് യെദിയൂരപ്പ. 75 വയസിനു മേലെ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും ജെപി നഡ്ഡയ്‌ക്കും നന്ദി പറയുന്നതായും യെദിയൂരപ്പ പറഞ്ഞു. കുറച്ചു കാലം മുമ്പ് തന്നെ സ്‌ഥാനമൊഴിയാൻ താൻ തീരുമാനിച്ചിരുന്നു എന്നും രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമായ ഇന്ന് രാജിവയ്‌ക്കുന്നതാണ് നല്ലതെന്ന് താന്‍ കരുതിയെന്നും യെദിയൂരപ്പ കൂട്ടിച്ചേർത്തു.

”രാജി വെയ്‌ക്കാന്‍ ആരും എന്നെ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച ശേഷം മറ്റൊരാള്‍ക്ക് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനായി ഞാന്‍ സ്വയം പിൻവാങ്ങി. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും”- യെദിയൂരപ്പ പറഞ്ഞു.

ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് രാജിവെക്കുന്നത്. യെദിയൂരപ്പ സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സഭയിൽ വികാരാധീനനായാണ് അദ്ദേഹം സ്വയം രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്.

യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാൻ സാധിക്കില്ലെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് രാജി. മാത്രമല്ല ഏറെ വിവാദം സൃഷ്‍ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ പ്രതിസ്‌ഥാനത്തുള്ള യെദിയൂരപ്പക്കെതിരെ അന്വേഷണ സാധ്യത രൂപം കൊള്ളുന്നുണ്ട്. കോടതി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കും മുൻപ് യെദിയൂരപ്പയെ താഴെ ഇറക്കിയില്ലങ്കിൽ അത് ബിജെപിക്ക് ദേശീയതലത്തിൽ തന്നെ വലിയ പരിക്ക് നൽകുമെന്നുമാണ് ഒരുപറ്റം എതിരാളികൾ പറയുന്നത്.

2019 ജൂലൈയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വര്‍ഷമാണ് മുഖ്യമന്ത്രിയായി തുടർന്നത്. എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ടൂറിസം മന്ത്രി സിപി യോഗേശ്വര്‍, എംഎല്‍സി എഎച്ച് വിശ്വനാഥ് എന്നിവര്‍ പരസ്യമായി യെദിയൂരപ്പയ്‌ക്ക് എതിരെ പ്രസ്‌താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ സംസ്‌ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ ലിംഗായത്ത് സമൂഹത്തിന്റെ ഉറച്ച പിന്തുണയാണ് ഇതുവരെ മുഖ്യമന്ത്രിയെ തുണച്ചത്.

യെദിയൂരപ്പയ്‌ക്ക് പകരം കേന്ദ്രമന്ത്രി പ്രൽഹാദ്‌ ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് കർണാടക മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളത്. കർണാടക രാഷ്‌ട്രീയത്തിൽ അനിശ്‌ചിതത്വം തുടരുമ്പോഴും യെദിയൂരപ്പയുടെ രാജി സുനിശ്‌ചിതമെന്ന് മലബാർ ന്യൂസ് വാർത്ത നൽകിയിരുന്നു. രാജിക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് മലബാർ ന്യൂസ് നൽകിയ വാർത്ത താഴെ വായിക്കാം.

Read More:  ബിഎസ് യെദിയൂരപ്പ ‘ബോംബെ ഡേയ്‌സ്’ പുറത്തിറങ്ങും മുൻപ് ഉപാധികളോടെ രാജിവെക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE