ശ്രീനഗർ: ഒമർ അബ്‌ദുല്ല ജമ്മു കശ്‌മീർ മുഖ്യമന്ത്രിയാകും. നാഷണൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിന് ശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്‌ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്‌ഠേനയാണ് ഒമറിനെ തിരഞ്ഞെടുത്തത്. ജമ്മു കശ്‌മീർ കേന്ദ്രഭരണ പ്രദേശമായ ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയാവുകയാണ് ഒമർ അബ്‌ദുല്ല.
നാളെ ഒമർ അബ്‌ദുല്ല ഗവർണർക്ക് കത്ത് നൽകും. സഖ്യകക്ഷിയായ കോൺഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തം, മന്ത്രിസഭയിൽ എത്ര മന്ത്രിമാർ ഉണ്ടാകും, ഉപമുഖ്യമന്ത്രി സ്‌ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളിൽ ആരെങ്കിലും എത്തുമോ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടക്കുകയാണ്. സത്യപ്രതിജ്‌ഞ സംബന്ധിച്ചും തീരുമാനമായിട്ടില്ല.
അതിനിടെ, നാല് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഷണൽ കോൺഫറൻസ് കേവല ഭൂരിപക്ഷം നേടി. ഇതോടെ കോൺഗ്രസ് പിന്തുണയില്ലെങ്കിലും ഭരിക്കാവുന്ന നിലയിലാണ് നാഷണൽ കോൺഫറൻസ്. ആകെ അംഗബലം 46 ആയി. ലഫ്. ഗവർണർ മനോജ് സിൻഹ നാമനിർദ്ദേശം ചെയ്‌ത അഞ്ചുപേർ ഈ പട്ടികയിൽപ്പെടില്ല. ഇങ്ങനെ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ല.
സ്വതന്ത്രരെ ഇറക്കി ബിജെപി നടത്തിയ കളിയിൽ പിഡിപിക്ക് അടിതെറ്റിയെങ്കിലും ജമ്മു കശ്‌മീരിൽ നാഷണൽ കോൺഫറൻസ് (എൻസി)- കോൺഗ്രസ് അധികാരം പിടിച്ചു. രാജ്യം ഉറ്റുനോക്കിയ ജമ്മു കശ്‌മീർ തൂക്കുസഭക്ക് സാധ്യതയോ എന്ന ആകാംക്ഷക്കിടെയാണ് നാഷണൽ കോൺഫറൻസ് സഖ്യം അനായാസേന ജയിച്ചു കയറിയത്. നാഷണൽ കോൺഫറൻസ് നേടിയ തകർപ്പൻ ജയത്തിന്റെ ക്രെഡിറ്റിൽ കോൺഗ്രസിനും ആശ്വസിക്കാം.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും