തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് നാളെമുതൽ വിതരണം ചെയ്യും. സംസ്‌ഥാനതല ഉൽഘാടനം രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജിആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ് നൽകുന്നത്.
5,92,657 മഞ്ഞകാർഡുകാർക്കും ക്ഷേമ സ്‌ഥാപനങ്ങളിലെ അന്തേവാസികൾക്കും ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സാമൂഹിക മാദ്ധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ, ഇത് ശരിയല്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പടെ 15ഇനം സാധനങ്ങളാണ് ഉള്ളത്. ഒരുകിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, 250 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം ചെറുപയർ പരിപ്പ്, 250 ഗ്രാം വൻപയർ, 50 ഗ്രാം കശുവണ്ടി, 50 എംഎൽ നെയ്, 250 ഗ്രാം തേയില, പായസം മിക്‌സ് 250 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപൊടി 100 ഗ്രാം, ഉപ്പ് ഒരുകിലോ എന്നിവയാണ് സാധനങ്ങൾ.
സെപ്‌തംബർ നാലിനകം വിതരണം പൂർത്തിയാക്കണം. അതേസമയം, ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപാ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.
Most Read| ഏറ്റവും മികച്ച കരാർ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങും; നിലപാട് വ്യക്‌തമാക്കി ഇന്ത്യ