ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ച് നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ. ശക്‌തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആയിരുന്നു ബിൽ അവതരണം. ബില്ലിനെ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിർത്തു. ബിൽ ഭരണഘടനാ വിരുദ്ധമെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതോടെ, ബിൽ പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്‌ക്ക് വിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പ് നൽകി. ബിൽ ജെപിസിക്ക് വിടാനുള്ള പ്രമേയം ലോക്‌സഭയിൽ അവതരിപ്പിച്ചില്ല. ജെപിസി അംഗങ്ങളെ തീരുമാനിച്ച ശേഷം പ്രമേയം അവതരിപ്പിക്കും. സ്ളിപ് വിതരണം ചെയ്‌താണ് വോട്ടെടുപ്പ് നടത്തിയത്. 269 അംഗങ്ങൾ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്‌തു. 198 പേർ ബില്ലിനെ എതിർത്തു.
അതേസമയം, ബിൽ ഭരണഘടനയുടെ അടിസ്‌ഥാന തത്വങ്ങൾക്കെതിരായ ആക്രമണമാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ബിൽ സഭയുടെ നിയമ നിർമാണാധികാരത്തിന് അപ്പുറത്തുള്ള ഒന്നാണെന്നും സർക്കാർ അത് പിൻവലിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് സമാജ്‍വാദി പാർട്ടി എംപി ധർമേന്ദ്ര യാദവും ആരോപിച്ചു.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും ബില്ലിനെ ശക്‌തമായി എതിർത്തു. ജെപിസി രൂപീകരിക്കാനുള്ള പ്രമേയം രണ്ടു ദിവസത്തിനുള്ളിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ആദ്യഘത്തിൽ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനും പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകൾ കൂടി അതിൽ ഉൾപ്പെടുത്താനുമാണ് നീക്കം.
കഴിഞ്ഞ സെപ്‌തംബറിൽ ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച് പഠിക്കാൻ രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുന്നത്. ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നതാണ് മുൻ രാഷ്‍ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ഏറ്റവും സുപ്രധാന നിർദ്ദേശം. തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും