കണ്ണൂർ: എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയുള്ള പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്‌താലും വെള്ളം കുടിച്ചിരിക്കുമെന്ന് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത് പോലെ, ഏതെങ്കിലും തരത്തിലുള്ള പഴുക്കുത്തുണ്ടെങ്കിൽ അതിനെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കുന്ന നിലപാട് ഉണ്ടാകില്ലെന്നും റിയാസ് ഉറപ്പ് നൽകി. പാർട്ടി സെക്രട്ടറി പറഞ്ഞത് പോലെ തെറ്റ് ആര് ചെയ്‌താലും ഒരുതരത്തിലും സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷം കൈക്കൊള്ളുക. ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
കേരളാ പോലീസ് സംവിധാനം ആകെ മോശമാണെന്ന് പറയാനാകില്ല. എൽഡിഎഫ് വരും മുൻപ് കേരളത്തിലെ പോലീസിന്റെ അവസ്‌ഥ എന്താണെന്ന് നമുക്കറിയാം. 2016ന് മുൻപ് വർഗീയ കലാപങ്ങൾക്ക് കക്ഷി ചേരുന്നവരായിരുന്നു കേരളത്തിലെ പോലീസ്. പലകാര്യങ്ങളിലും ഇടനിലക്കാരായി പോലീസ് പ്രവർത്തിച്ചിട്ടുണ്ട്. എൽഡിഎഫ് വന്നതിന് ശേഷം ജനകീയ പോലീസ് സംവിധാനം നിലവിൽവന്നു. പൊതു അംഗീകാരം പോലീസിന് ലഭിച്ചു. തെറ്റിനെ ശരിയായ അർഥത്തിൽ വിലയിരുത്തി നല്ല നിലയിലുള്ള നിലപാട് സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ