ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാക്കിസ്‌ഥാനും വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാക്കിസ്‌ഥാന്റെ നീക്കം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി ബിലാവൽ ഭൂട്ടോ എക്‌സിൽ കുറിച്ചു.
അന്താരാഷ്‌ട്ര വേദിയിൽ പാക്കിസ്‌ഥാന്റെ സമാധാന ദൗത്യത്തിന്റെ ഭഗമാകാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ഹിന ഹബ്ബാനി ഖാർ, മുൻ പ്രതിരോധമന്ത്രി ഖുറം ദസ്‌ത്‌ഗിർ, മുൻ വിദേശകാര്യ സെക്രട്ടറി ജലീൽ അബ്ബാസ് ജിലാനി എന്നിവരും സംഘത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ, പാക്കിസ്‌ഥാനുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വിശദീകരിക്കാൻ പ്രത്യേക സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്‌ചയാണ് ഇത്തരമൊരു ക്യാമ്പയിനിന് തുടക്കം കുറിക്കാൻ പാക്കിസ്‌ഥാൻ തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂറിന്റെയും തുടർന്നുള്ള നിർണായക നയതന്ത്ര നീക്കത്തിൽ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളെ ധരിപ്പിക്കാൻ കേന്ദ്ര സർക്കാർ സർവകക്ഷി സംഘത്തെ അയക്കാൻ തീരുമാനിച്ചിരുന്നു.
മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇടി മുഹമ്മദ് ബഷീർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ, സിപിഎം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, മുൻ വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ തുടങ്ങിയവർ കേരളത്തിൽ നിന്ന് സംഘത്തിലുണ്ടാകും. ഈ മാസം 22 മുതൽ ജൂൺ പത്തുവരെ നീണ്ടുനിൽക്കുന്ന യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്.
Most Read| അപ്രതീക്ഷിത തകരാർ; പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടു