പാലക്കാട്: ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിൽ കടുത്ത ഭിന്നത. സ്‌ഥാനാർഥിയായി പ്രഖ്യാപിക്കാത്തതിൽ പി സരിന് അതൃപ്‌തി ഉണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സജീവമായി പരിഗണിച്ചിരുന്നു. അതിനിടെ, പി സരിൻ 11.45ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
രാജി അടക്കമുള്ള കടുത്ത നടപടിയിലേക്ക് സരിൻ കടന്നേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഇക്കാര്യത്തിൽ സ്‌ഥിരീകരണമില്ല. പാലക്കാട്ട് നിന്നുള്ള ഒരാൾ തന്നെ സ്‌ഥാനാർഥിയായി മണ്ഡലത്തിലെത്തണമെന്ന ആലോചനയിലായിരുന്നു നേരത്തെ സരിനെ പരിഗണിച്ചിരുന്നത്. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ സരിനെ സ്‌ഥാനാർഥിക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന് താൽപര്യം.
എന്നാൽ, ഷാഫി പറമ്പിലിന്റെയും വിഡി സതീശന്റെയും പിന്തുണയാണ് രാഹുലിന് തുണയായത്. ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള രാഹുലിനെ സ്‌ഥാനാർഥിയാക്കുന്നതിൽ ഒരു വിഭാഗത്തിന് നേരത്തെ എതിർപ്പുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. അതിനിടെ, കോൺഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇടത് സ്വതന്ത്രനായി മൽസരിപ്പിക്കാനാണ് നീക്കം.
സരിന്റെ വാർത്താ സമ്മേളനം കഴിയട്ടെയെന്നാണ് എകെ ബാലന്റെ പ്രതികരണം. അതേസമയം, സരിനെ അനുനയിപ്പിക്കാൻ കെപിസിസിയും യൂത്ത് കോൺഗ്രസും നീക്കം തുടങ്ങിയിട്ടുണ്ട്. അതിനിടെ, പി സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടി വിടുമെന്ന് താൻ കരുതുന്നില്ലെന്നും കോൺഗ്രസ് എംപി വികെ ശ്രീകണ്‌ഠൻ പ്രതികരിച്ചു.
സ്‌ഥാനാർഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം. എന്നാൽ, വിജയസാധ്യതയ്‌ക്കാണ് മുൻഗണന. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കാൻ പ്രവർത്തകർ തയ്യാറാകണം. എല്ലാ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മാനദണ്ഡമുണ്ട്. സംസ്‌ഥാന നിയമസഭയിലേക്കാണ് മൽസരം. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല. വിജയസാധ്യതയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ








































