കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
376 എ, 376 ബി വകുപ്പുകൾ പ്രകാരം മരണം വരെ ജീവപര്യന്തം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പോക്‌സോ ആക്‌ട് പ്രകാരം ആദ്യം 20 വർഷം കഠിനതടവും ഇതിനുശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു. കേസിൽ പത്‌മരാജൻ കുറ്റക്കാരനെന്ന് തലശ്ശേരി അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി എംടി ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നാലാം ക്ളാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് പത്‌മരാജൻ മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിലും പാനൂർ പോലീസിലും കുട്ടിയുടെ മാതാവ് പരാതി നൽകുകയായിരുന്നു.
സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പരാതി നൽകിയത്. തുടർന്ന് പോക്‌സോ ചുമത്തി കേസെടുത്തു. ഏപ്രിൽ 15നാണ് പ്രതിയെ അറസ്‌റ്റ് ചെയ്യുന്നത്. ക്രൈം ബ്രാഞ്ച് അടക്കം നാല് സംഘം മാറിമാറി അന്വേഷിച്ച കേസിൽ നാലാമത്തെ സംഘമാണ് ശാസ്‌ത്രീയ തെളിവുകളുടെ ബലത്തിൽ അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
പാലത്തായി കേസിന്റെ തുടക്കത്തിൽ പ്രതിയെ അറസ്‌റ്റ് ചെയ്യാൻ വൈകിയതും പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയതും ഏറെ വിവാദമായിരുന്നു. പിന്നീട് വലിയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഹൈക്കോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്ത നിയോഗിച്ച് കേസ് അന്വേഷണം പൂർത്തിയാക്കിയത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!







































