കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിയുടെ ഹർജി. നാലാം ക്‌ളാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ടുകുനിയിൽ പത്‌മരാജനാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പോക്‌സോ കോടതിയിൽ ഹർജി നൽകിയത്.
പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതിയുടെ ആവശ്യം. കേസ് ഡിസംബർ 21ന് കോടതി വീണ്ടും പരിഗണിക്കും. ഡിവൈഎസ്‌പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പാലത്തായി കേസ് അന്വേഷണം നടത്തിയത്. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ കുറ്റപത്രവും സമർപ്പിച്ചിരുന്നു. വധശിക്ഷവരെ ലഭിച്ചേക്കാവുന്ന പോക്‌സോ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
പാലത്തായി കേസിന്റെ തുടക്കത്തിൽ പ്രതിയെ അറസ്‌റ്റ് ചെയ്യാൻ വൈകിയതും പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയതും ഏറെ വിവാദമായിരുന്നു. പിന്നീട് വലിയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഹൈക്കോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് അന്വേഷണം പൂർത്തിയാക്കിയത്. അതേസമയം, പുനരന്വേഷണത്തെ എതിർത്ത് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാവും കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ നീട്ടികൊണ്ടുപോകാനാണ് പ്രതിയുടെ നീക്കമെന്ന് മാതാവ് ആരോപിച്ചു.
Most Read: അവിയലിനും സാമ്പാറിനും അവധി; പച്ചക്കറി വിലയിൽ പിടിച്ചു നിൽക്കാനാകാതെ സാധാരണക്കാർ