തിരുവനന്തപുരം: പച്ചക്കറി വില കുതിച്ചുയർന്നതോടെ അടുക്കളയിൽ അവിയലിനും സാമ്പാറിനും അവധി കൊടുത്തിരിക്കുകയാണ് ജനം. പച്ചക്കറി വിലയ്‌ക്കൊപ്പം പലവ്യഞ്‌ജനങ്ങളുടെ വിലയും കൂടിയതോടെ കുടുംബ ബജറ്റ് താളം തെറ്റി നട്ടം തിരിയുകയാണ് ആളുകൾ. ദീപാവലിക്ക് ശേഷം 15 ഇനങ്ങൾക്ക് 30 ശതമാനത്തിലേറെയാണ് വില വർധനവ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്‌ച കിലോയ്‌ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് വില 80 രൂപയാണ്. മുരിങ്ങയ്‌ക്ക് വില 30ൽ നിന്ന് 120ലേക്ക് എത്തി. ചെറിയ ഉള്ളിയുടെ വില 28ൽ നിന്ന് 55ലേക്കാണ് ഉയർന്നിരിക്കുന്നത്. പയർ, വെണ്ട, മുളക്, കൊത്തമര, വെള്ളരി, പടവലം, വഴുതന, കാപ്‌സിക്കം എന്നീ ഇനങ്ങളും റെക്കോർഡ് വിലക്കയറ്റവുമായി തൊട്ട് പിന്നിൽ തന്നെയുണ്ട്. സാധാരണക്കാർക്കൊപ്പം കച്ചവടക്കാർക്കും അപ്രതീക്ഷിത വിലക്കയറ്റം വിനയായിരിക്കുകയാണ്.
ഹോട്ടലുകാരും കാറ്ററിങ് സർവീസുകാരും പ്രതിസന്ധി നേരിടുന്നുണ്ട്. ദീപാവലിയുടെ ഇടവേളകളിൽ വിലക്കയറ്റം ഉണ്ടാകാറുണ്ടെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. തമിഴ്‌നാട്ടിലെ കൃഷിസ്‌ഥലങ്ങളിൽ വിളവെടുപ്പിന് ജോലിക്കാർ കുറയുന്നത് ഉൽപന്നങ്ങൾ മാർക്കറ്റുകളിൽ എത്തുന്നതിന് തടസമാകാറുണ്ട്. ഒരാഴ്‌ചക്കുള്ളിൽ ഇത് സാധാരണ സാധാരണ നിലയിൽ എത്തുമെന്നാണ് പ്രതീക്ഷ.
തമിഴ്‌നാട്ടിലെ മഴയും ഉൽപന്നങ്ങളുടെ കുറവുമാണ് കേരളത്തിൽ പച്ചക്കറിയുടെ വിലവർധനക്ക് കാരണമാകുന്നത്. പൊള്ളാച്ചി, ഒട്ടച്ചത്രം, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പച്ചക്കറി എത്തുന്നത്. കർണാടകയിൽ നിന്ന് തക്കാളിയും എത്തുന്നു. മണ്ഡലമാസം കൂടിയെത്തിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരും വർധിച്ചു.
സംസ്‌ഥാനത്തെ പച്ചക്കറി ഉൽപാദനത്തിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഒരു പരിധി വരെ സാധിച്ചിരുന്നു. ഓണം, വിഷു സീസണുകളിലാണ് ഇത് ഉപകാരപ്പെട്ടത്. നിലവിൽ കേരളത്തിൽ ഉൽപാദനം കുറവായതിനാൽ ആവശ്യത്തിനനുസരിച്ച് പച്ചക്കറി എത്തിക്കാനാകുന്നില്ല. നാടൻ ഉൽപന്നങ്ങൾ എത്തിക്കുകയോ ഇതരസംസ്‌ഥാനങ്ങളിൽ ഉൽപാദനം വർധിക്കുകയോ ചെയ്യുന്നതുവരെ വില ഉയർന്നുനിൽക്കാനാണ് സാധ്യത.
Also Read: സഞ്‌ജിത്തിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; എഫ്‌ഐആർ