കൊച്ചി: സംസ്‌ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. ജൂൺ അവസാന വാരത്തിൽ 230 രൂപയിലായിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ 260-300ലേക്ക് കുതിച്ചു. ചെറിയ ഉള്ളിൽ വില 200 രൂപവരെയായി. 100 രൂപയിൽ നിന്നാണ് രണ്ടാഴ്‌ചകൊണ്ട് വില ഉയർന്നത്. വെളുത്തുള്ളി വിലയും കിലോക്ക് 200ന് അടുത്തെത്തി. അതേസമയം, തക്കാളി വില 140ൽ നിന്ന് 120 രൂപയായി കുറഞ്ഞിട്ടുണ്ട്. പച്ചമുളക് വില 100ൽ തുടരുകയാണ്.
സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവക്കൊന്നും വില കൂടിയിട്ടില്ല. സവാളക്ക് 22-26 രൂപയും ഉരുളക്കിഴങ്ങിന്റെ 26-30 രൂപയുമാണ് വില. മുരിങ്ങക്കായ വില 60 രൂപയിൽ നിന്ന് 42-45 രൂപയായി കുറഞ്ഞിട്ടുണ്ട്. ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, കാരറ്റ് തുടങ്ങിയവക്കെല്ലാം വില 60 രൂപയോളമാണ്. ബീൻസിന് 77 രൂപവരെ വിലയുണ്ട്. അതിനിടെ, ജീരകത്തിന് മൊത്തവിപണിയിൽ 550-600 രൂപയായിരുന്നത് 640-650 വരെയായി വില ഉയർന്നിട്ടുണ്ട്. ചില്ലറ വിപണിയിൽ 900 രൂപവരെയാണ് വില.
മഹാരാഷ്‌ട്രയിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ ശക്‌തമായതോടെ വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള കാരണം. മഴ കാരണം ചെറിയ ഉള്ളി ചീഞ്ഞുപോകുന്നതും വിലക്കയറ്റത്തിന് കാരണമായി. അതേസമയം, സംസ്‌ഥാനത്ത് നിത്യോപയോഗ സാധനകൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. വിലയിടൽ പലയിടത്തും വലിയ അന്തരം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.
എല്ലാ വ്യാപാരസ്‌ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം, വില പിടിച്ചുനിർത്താൻ വകുപ്പുകൾ കൂട്ടായ പ്രവർത്തനം നടത്തുകയും ലീഗർ മെട്രോളജി വകുപ്പിന്റെ പരിശോധന കർശനമാക്കുകയും വേണം. പൂഴ്‌ത്തിവെപ്പ് പൂർണമായും ഒഴിവാക്കാൻ ജില്ലയിലെ പ്രധാന വിപണികളിൽ കളക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Most Read: വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കണ്ടെത്തി