പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ മുൻ എസ്എഫ്ഐ നേതാവായ കെ വിദ്യ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പോലീസിന് ലഭിച്ചു. കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജ അധ്യാപക പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് അന്വേഷണ സംഘം കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിന്റ് എടുത്തതെന്നും അഗളി പോലീസ് കണ്ടെത്തി. ഇതോടെ, കേസിൽ കഫെ ഉടമയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത്. അട്ടപ്പാടി ഗവ. കോളേജിൽ ഗസ്‌റ്റ് ലക്‌ചറർ അഭിമുഖത്തിന് ഹാജരാക്കാനാണ് വിദ്യ ഇത് തയ്യാറാക്കിയത്. അഭിമുഖം നടത്തിയ അധ്യാപിക ഫോൺ വഴി സംശയം ഉന്നയിച്ചതിനെ തുടർന്ന് മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വെച്ച് സർട്ടിഫിക്കറ്റ് കീറിക്കളഞ്ഞുവെന്നാണ് വിദ്യ പോലീസിന് മൊഴി നൽകിയിരുന്നത്. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിലാണെന്നും വിദ്യ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
ഇതിന്റെ പ്രിന്റ് പാലാരിവട്ടത്തെ കഫേയിൽ നിന്നാണ് ഗൂഗിളിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഗവേഷക സാമഗ്രികളുടെ കോപ്പി, ബൈൻഡിങ് എന്നിവയും വിദ്യ ഇവിടെ നിന്നാണ് ചെയ്‌തത്. ജില്ലാ പോലീസിലെ സൈബർ വിദഗ്‌ധന്റെ സഹായത്തോടെ ആയിരുന്നു പരിശോധന. രണ്ടു വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യ അട്ടപ്പാടി കോളേജിൽ ഹാജരാക്കിയതെന്നും പോലീസ് പറഞ്ഞു.
വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്‌തതിന്റെ തെളിവ് ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാൽ മറ്റു വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതോടെയാണ് വിവരങ്ങൾ വീണ്ടെടുക്കാൻ അഗളി ഡിവൈഎസ്‌പി എൻ മുരളീധരൻ ഗൂഗിളിനെ സമീപിച്ചത്. കാസർഗോഡ് കരിന്തളം ഗവ. കോളേജിൽ ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയകേന്ദ്രത്തിൽ നിന്ന് പ്രിന്റ് എടുത്തതാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ കേസിൽ ഈ മാസം തന്നെ പോലീസ് കുറ്റപത്രം സമർപ്പിക്കും.
Most Read: കേന്ദ്രസർക്കാരിന് തിരിച്ചടി; ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി