കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർഥികൾക്ക് എതിരെ നടപടി. 21 വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കെഎസ്‌യു, ഫ്രറ്റേണിറ്റി, എസ്എഫ്ഐ പ്രവർത്തകർക്ക് എതിരേയാണ് കോളേജ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കുന്നത് വരെയാണ് സസ്‌പെൻഷൻ.
അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാനല്ലാതെ ഇവർക്ക് ക്യാമ്പസിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജിന്റെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ 18ന് നടന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസം 15 മുതൽ കോളേജിൽ ഉണ്ടായ സംഘർഷത്തിൽ ആകെ എട്ടു കേസുകളാണ് സെൻട്രൽ പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർഥിയുമായ നാസർ അബ്‌ദുൽ റഹ്‌മാനെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുള്ളത്. മൂന്നാം വർഷ ഇംഗ്ളീഷ് വിദ്യാർഥി അബ്‌ദുൾ മാലിക് ആണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലുള്ളത്.
Most Read| 75ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; പരേഡിൽ 80 ശതമാനവും വനിതകൾ