കാസർഗോഡ്: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യക്കെതിരായ വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ചു പോലീസ്. കാസർഗോഡ് കരിന്തളം ഗവ. കോളേജിലെ വ്യാജരേഖാ കേസിലാണ് നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കെ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ഹൊസ്‌ദുർഗ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസ് പറയുന്നു.
അധ്യാപക നിയമനത്തിനായി വ്യാജരേഖ നിർമിച്ചു നൽകിയെന്നാണ് കുറ്റപത്രം. എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷത്തോളമാണ് വിദ്യ കരിന്തളം ഗവ. കോളേജിൽ ജോലി ചെയ്‌തത്. വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ വിദ്യ സർക്കാരിന്റെ ശബളം കൈപ്പറ്റിയെന്ന് പോലീസ് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു.
വ്യാജരേഖ നിർമിക്കാൻ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തി. കേസിൽ വിദ്യയെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ കേസിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. അട്ടപ്പാടി കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ നേരത്തെ അഗളി പോലീസ് അറസ്‌റ്റ് ചെയ്‌ത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു.
കരിന്തളം ഗവ. കോളേജിൽ ഗസ്‌റ്റ് ലക്‌ചർ ജോലി നേടാൻ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് കഴിഞ്ഞ ജൂൺ 27നാണ് വിദ്യയെ അറസ്‌റ്റ് ചെയ്യുന്നത്. നേരത്തെ അന്വേഷണം പൂർത്തിയായെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ വൈകുകയായിരുന്നു. മണ്ണാർക്കാട് കോടതിയിൽ നിന്ന് ചില ശാസ്‌ത്രീയ തെളിവുകളുടെ സർട്ടിഫൈഡ് കോപ്പികൾ ലഭിക്കാനുള്ള കാലതാമസം മൂലമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Most Read| ചൈനയിലെ ഭൂചലനം: തീവ്രത 7.2; ഡെൽഹിയിലും പ്രകമ്പനങ്ങൾ