കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷങ്ങൾക്ക് പിന്നാലെ പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ സ്‌ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്‌ഠ സർക്കാർ സംസ്‌കൃത കോളേജിലേക്കാണ് സ്‌ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് നടപടി. അതേസമയം, സ്‌ഥലം മാറ്റത്തിന്റെ കാരണം എന്തെന്ന് വ്യക്‌തമല്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ക്യാമ്പസിൽ നിലനിൽക്കുന്ന സംഘർഷാവസ്‌ഥയുടെ പശ്‌ചാത്തലത്തിൽ കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ മാറ്റിയത്. കോളേജിൽ ഒരു വിദ്യാർഥിക്ക് കുത്തേൽക്കുകയും അധ്യാപകന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്‌ദുൽ റഹ്‌മാന് കുത്തേറ്റിരുന്നു. കാലിനും വയറിന്റെ ഭാഗത്തും കൈക്കും കുത്തേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർഥിയും കാസർഗോഡ് മഞ്ചേശ്വരം സ്വദേശിയുമാണ് കുത്തേറ്റ അബ്‌ദുൽ റഹ്‌മാൻ. കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് എതിരേയാണ് കേസ്. അതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ടു ഒരു കെഎസ്‌യു പ്രവർത്തകൻ ഇന്ന് അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു. കേസിലെ എട്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ ഇജിലാൽ ആണ് അറസ്‌റ്റിലായത്.
ഭിന്നശേഷിക്കാരനായ അധ്യാപകനെ ക്യാമ്പസിൽ വെച്ച് വിദ്യാർഥികൾ കൈയ്യേറ്റം ചെയ്‌തെന്നും മൂർച്ചയുള്ള വസ്‌തു കൊണ്ട് പിന്നിൽ നിന്ന് ഇടിച്ചെന്നുമാണ് പരാതി. കോളേജിലെ അസി. പ്രൊഫസറും കോളേജ് യൂണിയൻ സ്‌റ്റാഫ് അഡ്വൈസറുമായ ഡോ. കെഎം നിസാമുദ്ദീനാണ് മർദ്ദനമേറ്റത്. അധ്യാപകന്റെ പരാതിയിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
Most Read| ‘ബാറിൽ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുത്’; വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പ