മലപ്പുറം: ബാറുകളിൽ നിന്ന് ഇറങ്ങുന്നവരുടെ വാഹന പരിശോധന പാടില്ലെന്ന വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി ശശിധരൻ. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് നടപടി. ബാറിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ബാർ ഉടമകൾ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിലാണ് മലപ്പുറം ജില്ലാ പോലീസ് വിചിത്ര സർക്കുലർ ഇറക്കിയത്.
ഡിവൈഎസ്‌പിമാർക്കും എസ്‌എച്ച്‌ഒമാർക്കും നൽകിയ സർക്കുലറാണ് വിവാദമായത്. പോലീസ് വാഹന പരിശോധനയും പട്രോളിങ്ങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ പരിസരത്തു നിന്നോ മദ്യപിച്ചു ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ലെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്. സർക്കുലർ പുറത്തുവന്നതോടെ വലിയ പുലിവാലായി മാറുകയായിരുന്നു.
അബദ്ധം മനസിലായതോടെ ഈ സർക്കുലർ റദ്ദാക്കി. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് സർക്കുലർ റദ്ദാക്കിയതെന്നും, ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്‌ഥർക്ക് പിഴവ് ഉണ്ടെന്നുമാണ് എസ്‌പി ശശിധരൻ വ്യക്‌തമാക്കിയത്. പുതുക്കിയ നിർദ്ദേശം പിന്നീട് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. പറ്റിയത് ക്ളറിക്കൽ മിസ്‌റ്റേക് ആണെന്നും അതിനാലാണ് പിൻവലിക്കുന്നതെന്നും എസ്‌പി വിശദീകരിച്ചിട്ടുണ്ട്.
Most Read| കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു