കൊച്ചി: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗനും മക്കളും അടക്കം ആറുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്. മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്.
കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്റെ വിവരം ഇഡിക്ക് ലഭിച്ചത്. കണ്ടല ബാങ്കിൽ പ്രസിഡണ്ടായിരുന്ന ഘട്ടത്തിൽ ഭാസുരാംഗൻ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്‌പയെടുത്തുവെന്ന് ബാങ്ക് ഭാരവാഹികൾ അറിയിച്ചെന്ന് ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ഭാസുരാംഗന് ബിനാമി അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ശ്രീജിത്, അജിത്, എന്നീ പേരിലുള്ള ബിനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്. സഹകരണ രജിസ്‌ട്രാറുടെ അന്വേഷണത്തിൽ 57 കോടി രൂപയുടെ നഷ്‌ടം ബാങ്കിന് സംഭവിച്ചെന്നാണ് കണ്ടെത്തൽ. ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Most Read| ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി