ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഡയറക്‌ടർ സഞ്‌ജയ് കുമാർ മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം മിശ്രയെ മാറ്റി പുതിയ ഡയറക്‌ടറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്‌ടർ സഞ്‌ജയ് കുമാർ മിശ്രക്ക് ജൂലൈ 31 വരെ തുടരാമെന്നും കോടതി വ്യക്‌തമാക്കി.
മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിയുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്‌ടറായി നിയമിച്ചത്. പിന്നീട് പലതവണ കാലാവധി നീട്ടി. 2021 സെപ്‌റ്റംബറിൽ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. എന്നാൽ, നവംബറിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവന്നു.
ഇതനുസരിച്ചു അഞ്ചു വർഷം വരെ കാലാവധി നീട്ടാം. എന്നാൽ, ഈ ഭേദഗതി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കെവി വിശ്വനാഥൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വിജിലൻസ് കമ്മീഷൻ നിയമത്തിലും ഡെൽഹി സ്‌പെഷ്യൽ പോലീസ് എസ്‌റ്റാബ്ളിഷ്‌മെന്റ് നിയമത്തിലും വരുത്തിയ ഭേദഗതികൾ സുപ്രീം കോടതി അംഗീകരിച്ചു.
Most Read: ‘മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപം’; ആനി രാജയ്‌ക്ക് എതിരെ കേസ്