ഇംഫാൽ: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ആനി രാജയ്‌ക്ക് എതിരെ കേസെടുത്ത് പോലീസ്. മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപമാണെന്ന ആരോപണം ഉന്നയിച്ചതിനാണ് കേസ്. ആനി രാജയ്‌ക്ക് പുറമെ ദേശീയ വനിതാ ഫെഡറേഷന്റെ മറ്റു രണ്ടു നേതാക്കൾക്കെതിരെയും മണിപ്പൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമന്റെ വസ്‌തുതാന്വേഷണ സമിതി അംഗങ്ങളായ നിഷ സിദ്ദു, ദീക്ഷ ദിവേദി എന്നിവർക്കെതിരെയാണ് കേസ്. മണിപ്പൂരിലെ ഇംഫാൽ സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എസ് ലിബിയൻ സിങ് എന്നയാളുടെ പരാതിയിൽ ഇംഫാൽ പോലീസ് ജൂലൈ എട്ടിനാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചു സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്നാണ് പരാതിയിൽ പറയുന്നത്.
ജൂൺ 28 മുതൽ ജൂലൈ ഒന്ന് വരെ വസ്‌തുതാന്വേഷണ സമിതി മണിപ്പൂർ സന്ദർശിച്ചിരുന്നു. ജൂലൈ രണ്ടിന് നടന്ന പ്രസ് കോൺഫറൻസിൽ മണിപ്പൂരിൽ നടക്കുന്നത് വർഗീയ കലാപമല്ലെന്നും മറിച്ചു സ്‌റ്റേറ്റ് സ്‌പോൺസേർഡ് ആണെന്നുമായിരുന്നു ഇവരുടെ ആരോപണം. അതേസമയം, മണിപ്പൂർ കലാപത്തിൽ ഇതുവരെ 142 കൊല്ലപ്പെട്ടതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
ഇംഫാൽ വെസ്‌റ്റ്, ഇംഫാൽ ഈസ്‌റ്റ്, ചുരാചന്ദ്‌പുർ ജില്ലകളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട് ചെയ്‌തതെന്നും 54,488 പേർ പലായനം ചെയ്‌തുവെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് റിപ്പോർട് സമർപ്പിച്ചത്.
Most Read: അതിവേഗ ട്രെയിൻ വേണം, എന്നാൽ കെ റെയിൽ പ്രായോഗികമല്ല; മാറ്റങ്ങൾ നിർദ്ദേശിച്ചു മെട്രോമാൻ