പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപ്പകൽ ആർഎസ്‌എസ് പ്രവർത്തകനായ സഞ്‌ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ പകയെന്ന് വ്യക്‌തമാക്കി പോലീസിന്റെ എഫ്‌ഐആർ. മമ്പറം പുതുഗ്രാമത്ത് വെച്ച് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കൊലപാതകം നടന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ, എന്താണ് കൊലപാതക കാരണമെന്ന് എഫ്‌ഐആറിൽ കൃത്യമായി പറഞ്ഞിട്ടില്ല. പ്രതികളുടെ പേരുകളും എഫ്‌ഐആറിൽ ഇല്ല.
കൊലപാതകം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് എഫ്‌ഐആർ പകർപ്പ് പുറത്തുവരുന്നത്. അക്രമികൾ വന്നത് വെള്ള നിറമുള്ള ചെറിയ കാറിലാണെന്ന് എഫ്‌ഐആർ സാക്ഷ്യപ്പെടുത്തുന്നു. കണ്ടാലറിയാവുന്ന അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നിൽ. തിങ്കളാഴ്‌ച രാവിലെ 8.45നാണ് കൃത്യം നടന്നതെന്നും എഫ്‌ഐആർ പറയുന്നു.
കൊലയ്‌ക്ക് പിന്നിൽ എസ്‌ഡിപിഐ ആണെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പാലക്കാട് എസ്‌പി ആർ വിശ്വനാഥിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പാലക്കാട് ആലത്തൂർ ഡിവൈഎസ്‌പിമാർ അന്വേഷണസംഘത്തിന്റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെൻമാറ, കൊഴിഞ്ഞാമ്പാറ, ചെർപ്പുളശ്ശേരി സിഐമാരും സംഘത്തിലുണ്ട്.
ഇതിനിടെ പ്രതികൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. പഴയ മാരുതി 800 ആണ്. ചില്ലുകളിൽ കൂളിങ് ഗ്ളാസ് ഒട്ടിച്ചിട്ടുണ്ട്. കാറിനെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ വിവരമറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.
Also Read: കെ-റെയിൽ പദ്ധതിക്ക് എതിരെ ബിജെപി; ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും