പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. കലഞ്ഞൂർ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. വൈഷ്‌ണവി (27), വിഷ്‌ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്‌ണവിയുടെ ഭർത്താവ് ബൈജുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കൊടുവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
അയൽവാസിയായ വിഷ്‌ണുവിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. ഭാര്യയും വിഷ്‌ണുവും തമ്മിൽ ബന്ധമുണ്ടെന്ന് ബൈജുവിന് സംശയമുണ്ടായിരുന്നു. വഴക്കിനെ തുടർന്ന് വിഷ്‌ണുവിന്റെ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് വൈഷ്‌ണവിയെ വെട്ടിയത്. തൊട്ടുപിന്നാലെ വിഷ്‌ണുവിനെയും വീട്ടിൽ നിന്ന് വിളിച്ചിറക്കി ബൈജു ആക്രമിക്കുകയായിരുന്നെന്നും പോലീസ് വ്യക്‌തമാക്കി.
സംഭവ സ്‌ഥലത്ത് വെച്ചുതന്നെ വൈഷ്‌ണവി മരിച്ചു. വിഷ്‌ണുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്‌ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസിൽ വിവരം അറിയിച്ചത്.
Most Read| കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കെസിഎ; ചൊവ്വാഴ്‌ച ആദരിക്കൽ ചടങ്ങ്