ന്യൂഡെൽഹി: ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരോടുള്ള അവഗണനക്കെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നൽകി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ). ഓൺലൈൻ മാദ്ധ്യമ പ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാദ്ധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകണമെന്ന് ജെഎംഎ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഓൺലൈൻ വാർത്താ പോർട്ടലുകളിൽ പ്രവർത്തിക്കുന്നവരെ വർക്കിങ് ജേർണലിസ്റ്റായി അംഗീകരിക്കണമെന്നും ജെഎംഎ ദേശീയ പ്രസിഡണ്ട് വൈശാഖ് സുരേഷ് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഓൺലൈൻ പോർട്ടലുകളിലെ മാദ്ധ്യമപ്രവർത്തകർക്ക് പലപ്പോഴും വാർത്താ സമ്മേളനങ്ങളിലേക്കും മറ്റും പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. പരമ്പരാഗത മാദ്ധ്യമങ്ങളിലെ പ്രവർത്തകർക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾക്ക് ഓൺലൈൻ മാദ്ധ്യമപ്രവർത്തകർക്ക് അർഹതയില്ലെന്നും ജെഎംഎ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രിന്റ് ആൻഡ് വിഷ്വൽ മാദ്ധ്യമ പ്രവർത്തകർക്കൊപ്പം തന്നെ ഓൺലൈൻ മാദ്ധ്യമപ്രവർത്തകരും പീഡനത്തിനും ഭീഷണിക്കും ഇരയാകാറുണ്ട്. എന്നാൽ, പരമ്പരാഗത പത്രപ്രവർത്തകർക്ക് ലഭിക്കുന്ന സംരക്ഷിത നിയമങ്ങൾ പോലും ഓൺലൈൻ പോർട്ടലുകളിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്നില്ലെന്നും, മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമ പദ്ധതിയായ ജേർണലിസ്റ്റ് പെൻഷൻ പദ്ധതിയിൽ നിന്നുപോലും അവരെ ഒഴിവാക്കുകയാണെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
നമ്മുടെ ജനാധിപത്യത്തിൽ ഓൺലൈൻ മാദ്ധ്യമപ്രവർത്തകർ വഹിക്കുന്ന പങ്ക് സർക്കാർ തിരിച്ചറിയണം. മീഡിയ റിസർച്ച് യൂസേഴ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സമീപകാല റിപ്പോർട് അനുസരിച്ചു പകുതിയിലധികം ഇന്ത്യക്കാർക്കും ഇപ്പോൾ വാർത്തകൾ ലഭിക്കുന്നത് ഓൺലൈൻ ഉറവിടങ്ങളിൽ നിന്നാണ്. കൂടാതെ, സമൂഹത്തിൽ നടക്കുന്ന അഴിമതികൾ പൊതുജനങ്ങളെ അറിയിക്കുന്നതിലും അതുവഴി അധികാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവരെ ഉത്തരവാദിത്തം ഉള്ളവരാക്കുന്നതിലും ഓൺലൈൻ മാദ്ധ്യമ പ്രവർത്തകർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
എന്നാൽ, ഈ വസ്തുത പലപ്പോഴും സർക്കാരുകൾ പരിഗണിക്കുന്നില്ല. പൊതുസമൂഹത്തിലെ വാർത്തകൾ സത്യാവസ്ഥ മനസിലാക്കി അപ്പപ്പോൾ തന്നെ പൊതുജനങ്ങളിൽ എത്തിക്കുന്ന ഓൺലൈൻ മാദ്ധ്യമപ്രവർത്തകരോട് കാണിച്ചു വരുന്ന അവഗണനയിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും വൈശാഖ് സുരേഷ് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
Kerala | സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ; സർക്കാർ ഉത്തരവിന് സ്റ്റേ