തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി.
‘ദ് ഹിന്ദു’ അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. രാജ്യവിരുദ്ധ ശക്‌തികൾ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുത്. മറുപടി നൽകാൻ കാലതാമസം ഉണ്ടായത് വിവരങ്ങൾ ശേഖരിക്കാനാണ്’- മുഖ്യമന്ത്രി വ്യക്‌തമാക്കി. തനിക്ക് പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി, ഗവർണറെ അധികാരപരിധി ഓർമപ്പെടുത്തുകയും ചെയ്‌തു.
അഭിമുഖ വിവാദത്തിൽ രാഷ്‌ട്രപതിയെ വിവരങ്ങൾ അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. ”എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്‌ക്കാനുള്ളത് കൊണ്ടാണ് വിശദീകരണം നൽകാത്തത്. ഞാൻ സംസ്‌ഥാനത്തിന്റെ ഭരണത്തലവനാണ്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നു. ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും? പിആർ ഉണ്ടെന്ന് ദ് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുകയാണ്” എന്നായിരുന്നു ഗവർണറുടെ വിമർശനം.
രാജ്യ താൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ട് വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്‌ഭവനിലേക്ക് വരേണ്ടതില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു. ഔദ്യോഗിക കാര്യത്തിന് രാജ്‌ഭവനിലേക്ക് വരാൻ ഉദ്യോഗസ്‌ഥർ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണം. വ്യക്‌തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്‌ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവർണർ വ്യക്‌തമാക്കി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































