പാലക്കാട്: സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി ഷൊർണൂർ മുൻ എംഎൽഎ പികെ ശശി. കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്‌ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്ന് പികെ ശശി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഒന്നിന്റെ മുമ്പിലും ആത്‌മാഭിമാനം പണയപ്പെടുത്താതിരിക്കുക, എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക, ഉയിര് പോകും വരെ ഉശിര് കൈവിടാതിരിക്കുകയെന്നും പികെ ശശി കുറിപ്പിൽ പറയുന്നു. 2024 പ്രതിസന്ധിയുടെ കാലമായിരുന്നു.
എന്നാൽ കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് 2024 സുന്ദരകാലമായിരുന്നു. മഹാദുരന്തമാണ് അവരെ കാത്തിരിക്കുന്നത്. ആയിരങ്ങളുടെ വിയർപ്പ് കൊണ്ട് കെട്ടിപ്പെടുത്ത മഹാ സ്‌ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച് ഉൻമാദിച്ചവർക്ക് ആഹ്‌ളാദത്തിന് വക നൽകിയില്ല പുതുവർഷമെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
2025– എല്ലാവർക്കും സമാധാനത്തിന്റെ ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം. 2024 പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും.
മദ്യവും അതിന് മുകളിൽ കഞ്ചാവുമടിച്ച ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പടുത്ത മഹാസ്‌ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉൻമാദിച്ചവർക്കും ആഹ്ളാദത്തിന് വക നൽകിയില്ല പുതുവർഷം.
ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്ക് മുമ്പിൽ പോലും ഓടിയൊളിക്കുന്ന പരാക്രമികളുടെ കാലം അവസാനിക്കും. സൻമനസുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേൽക്കാം. കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്‌ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.
ഒന്നിന്റെ മുന്നിലും ആത്‌മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിര് കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ളവകാരികളെ ഓർക്കുക. വിശ്വകവി ടാഗോറിന്റെ വരികൾ കടമെടുക്കട്ടെ. ”എവിടെ നിർഭയമാകുന്നു മാനസം. അവിടെ നിൽക്കുന്നു ശീർഷം സമുന്നതം”.
ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്‌തി നൽകുന്നതാവട്ടെ പുതിയ വർഷം. ഒരു കൈയിൽ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകൈയിൽ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നിൽക്കുന്ന പലസ്‌തീൻ പോരാളികളാണ് നമുക്ക് ആവേശം നൽകേണ്ടത്. ആക്രമണകാരികളും ചതിയൻമാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല. ഏവർക്കും ഹൃദ്യമായ പുതുവൽസരാശംസകൾ.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം