കൊച്ചി: കേരളത്തിന് പുതിയൊരു ഭാവി ഉണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ തുടക്കം ആവശ്യമായ സമയമാണിത്. തൃശൂരിലെ ജനങ്ങൾ, തിരുവനന്തപുരത്തെ ജനങ്ങൾ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും അർപ്പിച്ച വിശ്വാസം പോലെ മുഴുവൻ കേരളവും എൻഡിഎയിൽ വിശ്വാസം അർപ്പിക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇത്തവണ എൻഡിഎക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കും. കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
എൽഡിഎഫ്- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുണ്ട്. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹർത്താൽ മാഫിയെയും എൻഡിഎ അധികാരത്തിലെത്തിയാൽ തുടച്ചുനീക്കും. യുഡിഎഫും എൽഡിഎഫും രണ്ടല്ല ഒന്നാണ്. വികസിത കേരളം സൃഷ്‌ടിക്കാൻ എൻഡിഎക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും മോദി പറഞ്ഞു.
കേരളത്തിന് കിട്ടേണ്ട വികസനം ഉണ്ടായിട്ടില്ല. എൽഡിഎഫും യുഡിഎഫും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോൺഗ്രസിന്റെ യുവാക്കൾക്ക് ഡ്രോൺ സാങ്കേതിക വിദ്യയിൽ ഇന്ത്യ എവിടെ എത്തിയെന്ന് പോലും അറിയില്ല. കേരളത്തിലെ സ്‌റ്റാർട്ടപ്പുകളിൽ ഡ്രോൺ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ച് അവർക്ക് അറിയില്ല.
കേരളത്തിൽ നിക്ഷേപങ്ങൾ കൂട്ടും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. മൽസ്യ തൊഴിലാളികൾക്കും കിസാൻ ക്രഡിറ്റ് നൽകിയ സർക്കാരാണ് നമ്മുടേത്. മൽസ്യ തൊഴിലാളികൾക്ക് അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം നൽകി. മൽസ്യ തൊഴിലാളി മേഖല ശക്‌തിപ്പെടുത്താനുള്ള പരിഗണനയുടെ തെളിവാണ് വിഴിഞ്ഞം തുറമുഖമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗൾഫിലെ പ്രശ്‌നം പരാമർശിച്ച് പ്രധാനമന്ത്രി
ലക്ഷക്കണക്കിന് ഭാരതീയർ ഗൾഫ് രാജ്യങ്ങളിൽ ഉണ്ടെന്നും അവരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും മോദി പറഞ്ഞു. ഗൾഫ് സംഘർഷത്തിലെ ഇന്ത്യക്കാരുടെ ആശങ്കകൾക്കിടയിലും കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുകയാണ്. മോദിയെ വിമർശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് കോൺഗ്രസ്.
രാജ്യത്തെ സ്വയം പര്യാപ്‌തമാക്കാനുള്ള ശ്രമങ്ങളെ കോൺഗ്രസും സിപിഎമ്മും തകർക്കാൻ ശ്രമിക്കുന്നു. യുദ്ധ സമയത്ത് പോലും ഇവർ അപവാദ പ്രചരണം നടത്തുകയാണ്. ഫാദർ ടോം ഉഴുന്നാലിന്റെ മോചനവും മോദി പരാമർശിച്ചു. അഴിമതി നടത്തുന്നതിലും വികസനം തടയുന്നതിലും വ്യവസായം തകർക്കുന്നതിലും എൽഡിഎഫും യുഡിഎഫും പങ്കാളികളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Most Read| നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി; രാജ്യത്ത് ആദ്യം







































