കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ളസ് വൺ വിദ്യാർഥിനിയായ 16-കാരിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്‌ചയാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയെയും പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
പീഡനത്തെ തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇത് സ്‌കൂൾ അധികൃതർ ഈമാസം പത്തിന് പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് പോക്‌സോ വകുപ്പുകൾ പ്രകാരം പോലീസ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
2024-25 കാലത്ത് പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്‌കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്ക് മാനസിക പിന്തുണ നൽകുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Most Read| ശബരിമല സ്വർണക്കൊള്ള; മുൻ തന്ത്രി കണ്‌ഠരര് രാജീവർക്ക് ഉപാധികളോടെ ജാമ്യം



































