ന്യൂഡെൽഹി: ബജറ്റ് സമ്മേളനം സർഗാൽമകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക.
മൂന്നാമത് അധികാരത്തിലെത്താനും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗ്യം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കും. അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കുമിത്. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ എല്ലാ ജനപ്രതിനിധികളും സഹകരിക്കണം. 2047ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്.
വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണം. പഴയകാല വൈരാഗ്യങ്ങൾ മറക്കണം. രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണ്. ചില കക്ഷികൾ പ്രതിലോമ രാഷ്‌ട്രീയമാണ് പിന്തുടരുന്നത്. ചില പാർട്ടികൾ പാർലമെന്റിന്റെ വിലയേറിയ സമയം നഷ്‌ടപ്പെടുത്തുകയാണ്. പരാജയം മറച്ചുവെക്കാൻ ബഹളം വെച്ച് അന്തരീക്ഷം മോശമാക്കുന്നു. ജനങ്ങളുടെ അംഗീകാരത്തോടെയാണ് വീണ്ടും അധികാരത്തിൽ എത്തിയത്. ജനവിധി മായ്‌ച്ച് കളയാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Most Read| ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യും