തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തൃശൂരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ടോടെ തൃശൂരിലേക്ക് പോകും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പൂർത്തിയായിട്ടുണ്ട്.
നഗരത്തിൽ സുരക്ഷക്കായി മൂവായിരത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും. ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് ഗ്രൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തും. ശേഷം തേക്കിൻ കാട് മൈതാനത്ത് നടക്കുന്ന മഹിളാ സമ്മേളന വേദിയിലേക്ക് എത്തും.
സമ്മേളനത്തിൽ ബിജെപി നേതാക്കളും ബീന കണ്ണൻ, ഡോ. എംഎസ് സുനിൽ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴ് ജില്ലകളിൽ നിന്നുള്ള രണ്ടുലക്ഷം വനിതകളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അതിനിടെ, സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ചില മത നേതാക്കൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. തീരുമാനമായാൽ സമ്മേളന വേദിക്ക് സമീപം കൂടിക്കാഴ്ച നടക്കും. സുരക്ഷയുടെ ഭാഗമായി പൂരനഗരി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും കേന്ദ്ര സേനയുടെയും നിരീക്ഷണത്തിലാണ്. നഗര സുരക്ഷ എസ്പിജി ഏറ്റെടുത്തു. പരിപാടി റിപ്പോർട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്ക്വാഡിന്റെ പരിശോധനയുമുണ്ട്.
നായ്ക്കനാലിൽ നിന്നും തേക്കിൻ കാട് മൈതാനത്തിലേക്കുള്ള കവാടം പൂർണമായും എസ്പിജിയുടെയും മറ്റു പോലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. പരിശോധനക്ക് ശേഷമാണ് പ്രധാന കവാടത്തിലേക്ക് ആളുകളെ കടത്തിവിടുന്നത്. മോദി പ്രസംഗിക്കുന്ന വേദിക്ക് ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. തൃശൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകരം ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും.
Most Read| ജെസ്ന എവിടെ? ഉത്തരമില്ല; അന്വേഷണം അവസാനിപ്പിച്ച് സിബിഐ








































