തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും, എന്ത് സംഭവിച്ചു എന്നതിന് തെളിവില്ലെന്നും സിബിഐ കോടതിയിൽ റിപ്പോർട് നൽകി. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും, കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നും സിബിഐ കോടതിയെ അറിയിച്ചു.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പല ഘട്ടങ്ങളിലായി ഐജി മനോജ് ഏബ്രഹാം ഉൾപ്പടെയുള്ളവർ കേസ് അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
ജെസ്‌നയെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം അഞ്ചുലക്ഷം രൂപവരെ വാഗ്‌ദാനം ചെയ്‌ത സാഹചര്യവുമുണ്ടായി. നിരവധിപേർ ജെസ്‌നയെ കണ്ടെത്തിയതായി അറിയിച്ചു രംഗത്തു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ അത് ജെസ്‌നയല്ലെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, മുൻ കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത് എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജെസ്‌നയെ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയമാണ് സിബിഐയുടെ എഫ്‌ഐആറിൽ ഉണ്ടായിരുന്നത്.
Most Read| കവച് പദ്ധതി എത്രത്തോളം ഫലപ്രദമായി? കേന്ദ്രത്തോട് റിപ്പോർട് തേടി സുപ്രീം കോടതി