തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ കോടതിയിൽ വിശദീകരണം നൽകി സിബിഐ. ജെസ്‌നയുടെ രക്‌തം പുരണ്ട വസ്‌ത്രങ്ങൾ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടില്ലെന്നും, അന്വേഷണ സംഘത്തിന് ഈ വസ്‌ത്രങ്ങൾ ലഭിച്ചിട്ടില്ലെന്നും സിബിഐ സിജെഎം കോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ജെസ്‌നയുടെ പിതാവ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ് പ്രകാരം സിബിഐ നേരിട്ട് വിശദീകരണം നൽകിയത്. രക്‌തം പുരണ്ട വസ്‌ത്രത്തെ കുറിച്ച് സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്‌നയുടെ പിതാവ് തടസവാദം ഉന്നയിച്ചതോടെയാണ് കോടതി സിബിഐയോട് വിശദീകരണം തേടിയത്.
കേസ് തുടർവാദങ്ങൾക്കായി ഈ മാസം 24ലേക്ക് മാറ്റി. ജെസ്‌നയുടെ വീട്ടിൽ നിന്ന് രക്‌തം പുരണ്ട വസ്‌ത്രങ്ങൾ എടുത്തിരുന്നെങ്കിൽ അത് പോലീസ് റെക്കോർഡുകളിൽ ഉണ്ടാകേണ്ടതായിരുന്നുവെന്ന് സിബിഐ ഉദ്യോഗസ്‌ഥൻ നിപുൺ ശങ്കർ കോടതിയെ അറിയിച്ചു. അത്തരം രേഖ കണ്ടെത്താനായിട്ടില്ല.
ജെസ്‌ന ഗർഭിണിയല്ലെന്ന് പരിശോധനയിൽ വ്യക്‌തമായിരുന്നു. രക്‌തസ്രാവം ഉണ്ടായപ്പോൾ ജെസ്‌ന ചികിൽസ തേടിയ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ രേഖകൾ പരിശോധിക്കുകയും ഡോക്‌ടർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. ആർത്തവവുമായി ബന്ധപ്പെട്ടാണ് രക്‌തസ്രാവം ഉണ്ടായത്. രക്‌തം പുരണ്ട വസ്‌ത്രം കഴുകിയതായി ജെസ്‌നയുടെ സഹോദരിയുടെ മൊഴിയുണ്ട്. ജെസ്‌ന മരിച്ചതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നും സിബിഐ അറിയിച്ചു.
ജെസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട് സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും, എന്ത് സംഭവിച്ചു എന്നതിന് തെളിവില്ലെന്നുമാണ് സിബിഐയുടെ വിശദീകരണം. ജെസ്‌ന മരിച്ചുവെന്ന് സ്‌ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും, കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നും സിബിഐ കോടതിയെ അറിയിച്ചു.
ഇതിനെതിരെയാണ് ജെസ്‌നയുടെ പിതാവ് ഹരജി സമർപ്പിച്ചത്. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്‌തം പുരണ്ട വസ്‌ത്രം സിബിഐ പരിശോധിച്ചില്ലെന്നാണ് ഹരജിക്കാരന്റെ പ്രധാന ആരോപണം. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2021 ഫെബ്രുവരിയിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.
Most Read| സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും