കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് കോഴവാങ്ങിയെന്ന ആരോപണത്തിൽ നടപടിയെടുക്കാൻ സിപിഐഎം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം. പാർട്ടി സംസ്‌ഥാന നേതൃത്വമാണ് നിർദ്ദേശം നൽകിയത്. പരാതി കൈകാര്യം ചെയ്‌തതിൽ ഗുരുതര വീഴ്‌ചയുണ്ടായി. മറ്റു ചർച്ചകൾക്ക് പ്രസക്‌തിയില്ലെന്നും സിപിഐഎം സംസ്‌ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു.
സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്‌ദാനം. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിൽ 20 ലക്ഷം പിഎസ്‌സി അംഗത്വത്തിനും രണ്ടുലക്ഷം മറ്റു ചിലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി.
പരാതിക്കാരിയായ വനിതാ ഡോക്‌ടർക്ക് വേണ്ടി ഭർത്താവാണ് പണം നൽകിയത്. സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്‌ഥാനം വാഗ്‌ദാനം ചെയ്‌ത് ഇദ്ദേഹത്തെ അനുനയിപ്പിച്ചു നിർത്തി. ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്.
അതേസമയം, പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചത്. എല്ലാ മാദ്ധ്യമ സൃഷ്‌ടിയാണെന്നും അവൈലബിൾ സെക്രട്ടറിയേറ്റ് ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണത്തിൽ പൂർണമായും തള്ളാതെയായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
Most Read| സംസ്‌ഥാനത്ത് വീണ്ടും കോളറ സ്‌ഥിരീകരിച്ചു; പ്രത്യേകം ശ്രദ്ധ വേണം