കണ്ണൂർ: പിണറായിയിൽ സ്കൂൾ അധ്യാപിക രേഷ്മ പ്രശാന്തിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് അഭിഭാഷകൻ. നിജിൽദാസ് താമസിച്ച വീടിന്റെ ഉടമ രേഷ്മയല്ലെന്നും പിണറായിയിലെ വീട്ടിൽ താമസിക്കുമ്പോൾ നിജിൽദാസ് കേസിൽ പ്രതിയല്ലെന്നും രേഷ്മയുടെ അഭിഭാഷകൻ പി പ്രേമരാജൻ വാദിച്ചു.
‘പിണറായിയിൽ വീട്ടിൽ നിന്ന് എത്രയോ ദൂരെയാണ് അവർ താമസിക്കുന്നത്. മാത്രമല്ല, വീടിന്റെ ഉടമ രേഷ്മയല്ല, അവരുടെ ഭർത്താവാണ്. വീടിന്റെ താക്കോലും രേഷ്മയുടെ കൈവശമില്ല. ആ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തുവെന്ന് കാണിച്ച് പോലീസ് കളവായി കേസുണ്ടാക്കിയതാണ്. വൈകിട്ട് അറസ്റ്റ് ചെയ്തിട്ട് രാത്രി 11.15നാണ് മജിസ്ട്രേറ്റിന്റെ മുന്നിൽ രേഷ്മയെ ഹാജരാക്കുന്നത്. ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഒരു സ്ത്രീയെന്ന നിലയിൽ ലഭിക്കേണ്ട യാതൊരു പരിഗണനയും ന്യൂ മാഹി പോലീസ് രേഷ്മക്ക് നൽകിയില്ല. ഇത് മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്’; അഭിഭാഷകൻ പറഞ്ഞു.
രേഷ്മക്കെതിരെ സൈബർ ആക്രമണം നടന്നിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും അഭിഭാഷകൻ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നിജിൻദാസ് കേസിൽ പ്രതിയാകുന്നത്. അതിന് മുൻപ് ഇയാളെ പ്രതിയാക്കി പോലീസ് ഒരു റിപ്പോർട് പോലും കോടതിയിൽ കൊടുത്തിട്ടില്ല. അതിനാൽ പിണറായിയിൽ വീട്ടിൽ താമസിക്കുമ്പോൾ നിജിൽദാസ് പ്രതിയല്ലെന്നും അഭിഭാഷകൻ പറയുന്നു.
ന്യൂമാഹി പോലീസിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. തുടക്കം മുതൽ ഈ കേസിനെ ഒരു രാഷ്ട്രീയ സംഭവമാക്കി മാറ്റാനാണ് പോലീസിന്റെ ശ്രമം. നിരപരാധികളെ പ്രതിചേർക്കാനും നഗരസഭാ കൗൺസിലറെ അടക്കം കേസിലേക്ക് വലിച്ചിഴക്കാനും ശ്രമങ്ങളുണ്ടായി. രേഷ്മക്കെതിരെയുള്ള സൈബർ ആക്രമണം വ്യക്തമായ ആസൂത്രണത്തോടെയാണ് നടക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
തലശ്ശേരി ഹരിദാസൻ വധക്കേസിലെ പ്രതിയും ബിജെപി പ്രവർത്തകനുമായ നിജിൽദാസിനെ കഴിഞ്ഞ ദിവസമാണ് പിണറായി പാണ്ഡ്യാലമുക്കിലെ വാടകവീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു നിജിൽ ദാസ്. പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിന് സ്കൂൾ അധ്യാപികയായ അണ്ടലൂർ സ്വദേശി രേഷ്മ പ്രശാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ രേഷ്മക്ക് ജാമ്യം ലഭിച്ചു. നിജിൽദാസ് റിമാൻഡിലാണ്.
Most Read: ശ്രീനിവാസൻ വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ








































