തിരുവനന്തപുരം: പോലീസിന്റെ ക്രിമിനലിസത്തിൽ ഇരകളായവർക്ക് പരാതി അറിയിക്കാൻ വാട്‌സ് ആപ് നമ്പർ പുറത്തുവിട്ട് പിവി അൻവർ എംഎൽഎ. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകൾ ജനങ്ങൾക്ക് അറിയിക്കാമെന്നും അൻവർ പറഞ്ഞു. കേരള പോലീസ് സേനയിലെ ക്രിമിനലുകൾക്ക് എതിരെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് അൻവറിന്റെ നീക്കം.
പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ താൻ നൽകിയ പരാതികളിൽ സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പിവി അൻവർ വ്യക്‌തമാക്കി. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കൃത്യമായ പരാതി നൽകി. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തത് ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സർക്കാരിൽ പ്രതീക്ഷയർപ്പിക്കുന്നുവെന്നും അൻവർ പറഞ്ഞു,
തന്റെ പരാതിയിൽ പറയുന്ന പ്രധാന കാര്യം സ്വർണക്കള്ളക്കടത്തും പോലീസിലെ ക്രിമിനലുകളെയും കുറിച്ചാണ്. ഇക്കാര്യം വാർത്താ സമ്മേളനത്തിലും സൂചിപ്പിച്ചതാണ്. നാളെ തൃശൂർ ഡിഐജി മൊഴിയെടുക്കും. അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പോലീസിൽ പുഴുക്കുത്തുകളുണ്ട്. അവരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ഡിഐജി നല്ല ഉദ്യോഗസ്‌ഥൻ ആണെന്നാണ് മനസിലാക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. ഐജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ല കാര്യമാണ്. കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യത മുൻകൂട്ടി കാണുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.
Most Read| ഡ്രൈഡേ തുടരും, വിനോദസഞ്ചാര മേഖലക്ക് ഇളവ്; മദ്യനയത്തിന് അനുമതി