തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചകൾക്കായി സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചു.
തിങ്കളാഴ്‌ച സുധാകരൻ ഡെൽഹിയിലേക്ക് പോകും. നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങാത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്ന് സുധാകരൻ നേരത്തെ വ്യക്‌തമാക്കിയതാണ്. ഇക്കാര്യം പാർട്ടിയെയും അറിയിച്ചതാണ്. എന്നാൽ, എംപിമാർ മൽസരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. സുധാകരന് മാത്രം ഇളവ് നൽകാൻ സാധ്യതയില്ലെന്നാണ് വിവരം.സുധാകരനെ അനുനയിപ്പിക്കാൻ ഡെൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ചകൾ നടന്നു വരികയായിരുന്നു.
എന്നാൽ, ഡെൽഹിയിലെ ഇന്നത്തെ സ്‌ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ, വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി കെ. സുധാകരൻ രംഗത്തെത്തി. കണ്ണൂരുമായുള്ള തന്റെ ആത്‌മബന്ധം വിശദീകരിച്ചുകൊണ്ടാണ് സുധാകരന്റെ പോസ്‌റ്റ്.
Most Read| നിർബന്ധിത ആർത്തവാവധി; സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കും-സുപ്രീം കോടതി



































