തിരുവനന്തപുരം: ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര, തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം നാളെ പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരം തൊടും. പുതുച്ചേരിയിലും ജാഗ്രതാ നിർദ്ദേശമുണ്ട്. ആന്ധ്രയുടെ തീരമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും ക്യാംപുകൾ സജ്ജീകരിച്ചെന്നും സർക്കാർ അറിയിച്ചു.
അതേസമയം, ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ വടക്കൻ തമിഴ്നാട് കര തൊടും. പോണ്ടിച്ചേരിക്ക് സമീപത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. കാര്യമായ സ്വാധീനം കേരളത്തിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും. ഇതേത്തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴ പെയ്തേക്കും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിനിടെ നവംബർ 10 മുതൽ നവംബർ 14 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Most Read: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല







































