ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസിലെ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. ഹരജികൾ ശനിയാഴ്‌ച പരിഗണിക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചയ്‌ക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മാറ്റി വയ്‌ക്കുകയായിരുന്നു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.05 അടി വരെയാകാമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ബേബി ഡാമിനരികിലെ മരം മുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും തുടർന്ന് പിൻവലിച്ചതും സുപ്രീം കോടതിയിൽ തമിഴ്‌നാടിന് ആയുധമാകുമെന്ന് ആശങ്കയുണ്ട്. അതേസമയം, മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു.
ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്‌നാടിന് കേരളം അനുമതി നൽകിയത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിയിച്ച് കത്തയച്ചതോടെയാണ് മരംമുറിക്കാൻ അനുമതി നൽകിയ വിവരം പുറത്തറിഞ്ഞത്. മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Read Also: ‘സുഖമായിരിക്കുന്നു’; മരണ വാർത്ത തള്ളി ഗുസ്‍തി താരം നിഷ ദഹിയ