സോനിപത്ത്: ദേശീയ ഗുസ്‍തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചതായി റിപ്പോർട് പുറത്തു വന്നതിന് പിന്നാലെ വാർത്ത തള്ളി താരം നേരിട്ട് രംഗത്തെത്തി. ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തുകൊണ്ടാണ് നിഷ ദഹിയ, വ്യാജ വാർത്ത നിഷേധിച്ച് രംഗത്ത് വന്നത്.
‘ദേശീയ സീനിയർ ചാംപ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു.’ – നിഷ പ്രതികരിച്ചു.
നിഷ ദഹിയയും സഹോദരനും വെടിയേറ്റു മരിച്ചെന്നും ഇവരുടെ അമ്മ ധൻപതിയെ അതീവ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമായിരുന്നു റിപ്പോർട്. ഹരിയാനയിലെ ഹലാൽപുരിലുള്ള സുശീൽകുമാർ അക്കാദമിയിൽ വച്ചാണ് ഇവർക്ക് വെടിയേറ്റു എന്നായിരുന്നു വാർത്ത.
വെള്ളിയാഴ്‌ച സെബിയയിലെ ബെൽഗ്രേഡ് അണ്ടർ 23 ചാമ്പ്യൻ ഷിപ്പിൽ വെങ്കല മെഡൽ നേടിയ നിഷയെ ഇന്ന് രാവിലെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു. മെഡൽ നേട്ടത്തിന്റെ ആഹ്‌ളാദമടങ്ങും മുൻപാണ് നിഷ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്.
Read also: കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി; പ്രതി പിടിയിൽ