ന്യൂഡെൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി മുഴക്കിയ കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്നയാളാണ് അറസ്‌റ്റിലായത്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് റാം നാഗേഷ് അലിബാതിനി. പ്രതിയെ മുംബൈയിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു.
ട്വന്റി-20 ലോകകപ്പിൽ പാകിസ്‌ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ഷമിയുടെ മതത്തിലേക്ക് ചൂണ്ടി സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് നടന്നത്. ഇതിന് പിന്നാലെ ഷമിക്ക് പിന്തുണയുമായി കോഹ്‌ലി എത്തുകയായിരുന്നു.
ഇന്ത്യയ്‌ക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് ഇപ്പോൾ അവരുടെ അസ്വസ്‌ഥതകൾ തീർക്കുന്നതെന്നും അങ്ങനെയുള്ളവർക്ക് വേണ്ടി തന്റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാൻ തയ്യാറല്ലെന്നുംകോഹ്‌ലി പറഞ്ഞിരുന്നു. മതത്തിന്റെ പേരിൽ വേർതിരിവ് എന്ന ചിന്തപോലും തന്നിൽ ഉണ്ടായിട്ടില്ലെന്നും കോഹ്‌ലി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്‌ലിക്കെതിരെയും തീവ്ര ഹിന്ദുത്വവാദികൾ വിദ്വേഷ പ്രചാരണം നടത്തുകയും മകൾക്കുനേരെ ബലാൽസംഗ ഭീഷണി മുഴക്കിയതും.
Read also: ലഹരിമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ മാനേജരെ വീണ്ടും ചോദ്യം ചെയ്യും