തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ശബ്‌ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ ആവശ്യം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ സംസ്‌ഥാന സര്‍ക്കാരിനു കീഴിലുള്ള ഫോറന്‍സിക് ലാബില്‍ തന്നെയാകും ശബ്‌ദ പരിശോധന. സികെ ജാനുവിന് കോഴ നല്‍കിയെന്ന ജെആര്‍പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന തരത്തിൽ കൂടുതല്‍ ശബ്‌ദ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
കോഴയായി ലഭിച്ച 10 ലക്ഷം രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ട് പ്രസീതയും സികെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്‌ദരേഖയാണ് ലഭിച്ചത്. ഇത് കേസിൽ നിര്‍ണായക തെളിവാകുമെന്നാണ് ക്രൈബ്രാഞ്ച് കരുതുന്നത്. കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായി മൽസരിക്കാൻ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സികെ ജാനുവിന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയില്‍ വെച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ജെആര്‍പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി ആയിരുന്ന കെ സുന്ദരക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്.
Read also: പഞ്ചാബ് കോൺഗ്രസ് നേതാവ് രമണ്‍ ബഹല്‍ ആം ആദ്‌മിയിൽ