ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര- അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോവീതം ഭാരമുള്ള രണ്ടു സിമന്റു കട്ടകൾ കണ്ടെത്തി. ഗുഡ്സ് ട്രെയിൻ സിമന്റുകട്ടകളിൽ തട്ടിയെങ്കിലും അപകടമില്ലാതെ മുന്നോട്ട് നീങ്ങി. സംഭവത്തിൽ റെയിൽവേ അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം യുപിയിലെ കാൻപുരിൽ പാചകവാതക സിലിണ്ടർ ഉപയോഗിച്ച് റെയിൽ പാളത്തിൽ സ്ഫോടനം നടത്തി കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനും ശ്രമമുണ്ടായി. സിലിണ്ടർ ഇടിച്ചുതെറിപ്പിച്ചെങ്കിലും അപകടമുണ്ടായില്ല. ഇതോടെ പോലീസും ഭീകരവിരുദ്ധ സേനയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മൂന്നാഴ്ച മുൻപ് അഹമ്മദാബാദിലേക്കുള്ള സബർമതി എക്സ്പ്രസ് കാൻപുരിൽ ട്രാക്കിലെ അജ്ഞാത വസ്തുവിൽ ഇടിച്ച് പാളം തെറ്റിയതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മധുരപലഹാരങ്ങളുടെ പെട്ടിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന നിഗമനത്തിൽ പോലീസ് സംഘം കനൗജിലേക്കും പുറപ്പെട്ടു.
ഒരാഴ്ചക്കിടെ ഇത്തരം മൂന്ന് സംഭവങ്ങൾ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. സോളാപുർ, ജോധ്പുർ, ജബൽപുർ എന്നിവിടങ്ങളിലാണ് അട്ടിമറി ശ്രമം ഉണ്ടായത്. ട്രാക്കിൽ തടസമുണ്ടാക്കിയതിന് കഴിഞ്ഞ വർഷം ഏഴ് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
Most Read| ഗാസയിൽ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു