ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ ജനിച്ച ശേഷം ഗുരുതരാവസ്ഥയിലായി 78 ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഇതിനിടെ, കുഞ്ഞിന്റെ മാതാവ് സുറുമി അസുഖബാധിതയായി കഴിഞ്ഞദിവസം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. മാതാവ് ആലപ്പുഴയിലായതിനാൽ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനുള്ള സൗകര്യാർഥം ആലപ്പുഴയിലേക്ക് കുഞ്ഞിനെ മാറ്റണമെന്ന പിതാവ് അനീഷിന്റെ ആവശ്യപ്രകാരമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുവന്നത്.
എസ്എടി ആശുപത്രിയിൽ കുഞ്ഞിന് ആവശ്യമായ ചികിൽസ ലഭിക്കുന്നില്ലെന്ന് പിതാവ് അനീഷ് മുഹമ്മദ് ആരോപിച്ചിരുന്നു. നിരന്തരമായ ആശുപത്രി വാസവും മാനസിക സമ്മർദ്ദവും മൂലം മാതാവ് സുറുമി കഴിഞ്ഞദിവസം ആശുപത്രിയിൽ തലകറങ്ങി വീണു. എസ്എടി അധികൃതർ അധികൃതർ ആശുപത്രിയിൽ അഡ്മിറ്റാവാൻ നിർദ്ദേശിച്ചെങ്കിലും ആശുപത്രിയിൽ കിടക്ക ലഭ്യമല്ലെന്നും നിലത്ത് കിടക്കണമെന്നും അറിയിച്ചതോടെയാണ് ഡിസ്ചാർജ് വാങ്ങി സുറുമിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
കഴിഞ്ഞവർഷം നവംബർ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാർ സ്വദേശിയായ അനീഷ്-സുറുമി ദമ്പതികൾക്ക് ഗുരുതര വൈകല്യത്തോടെ കുഞ്ഞു പിറന്നത്. ചികിൽസാ പിഴവാണെന്ന സുറുമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്പ, സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർ എന്നിവർക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ