ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. അതേസമയം, ആണവ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ വ്യക്‌തമാക്കി. ഇറാനും പ്രത്യാക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഡ്രോൺ ഉപയോഗിച്ച് ടെൽ അവീവിലും ജെറുസലേമിലും ഇറാൻ ആക്രമണം നടത്തിയെന്നാണ് വിവരം.
ഇസ്രയേലിന്റെ പോർവിമാനം വെടിവെച്ചിട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് ഇസ്രയേലിന്റെ സൈനിക വക്‌താവ് രംഗത്തെത്തി. ഇതിനിടെ, ഇസ്രയേലിലേക്ക് ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇറാൻ പരിധികൾ ലംഘിച്ചെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
വീടുകളിൽ തന്നെ കഴിയണമെന്നും പൊതു സ്‌ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങൾക്ക് ഇസ്രയേൽ നിർദ്ദേശം നൽകി. അതേസമയം, ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ അറബ് രാഷ്‌ട്രത്തലവൻമാരുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. ദേശീയ സുരക്ഷാ സമിതിയുമായി ട്രംപ് ചർച്ച നടത്തും.
വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച പുലർച്ചെയുമായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്‌ത സൈനിക മേധാവി മുഹമ്മദ് ബാഗേരി ഉൾപ്പടെ സൈന്യത്തിലെ ആദ്യ നാല് സ്‌ഥാനക്കാരും ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടിരുന്നു. കൂടാതെ, രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മുഖ്യ ഉപദേഷ്‌ടാവും ആറ് ശാസ്‌ത്രജ്‌ഞരും കൊല്ലപ്പെട്ടിട്ടുണ്ട്.
ടെഹ്റാനിലെ പാർപ്പിട സമുച്ചയം തകർക്കപ്പെട്ടു. 78 പേർ കൊല്ലപ്പെട്ടെന്നും 300ലേറെ പേർക്ക് പരിക്കേറ്റെന്നും ഇറാൻ അറിയിച്ചു. ടെഹ്റാനിൽ മാത്രം ആറ് സ്‌ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ളാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചിരുന്നു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനാൽ ഓപ്പറേഷൻ റൈസിങ് ലയൺ തുടരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ആണവപദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും. ഒന്നും അവശേഷിക്കാതെ ആകുന്നതിന് മുൻപ് ഇറാൻ ഉടമ്പടിക്ക് തയ്യാറാകണമെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് രണ്ടാമതും ഇസ്രയേൽ ഇറാനെതിരെ ആക്രമണം നടത്തിയത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!