തിരുവനന്തപുരം: എംജി സർവകലാശാലയിൽ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ഗവേഷക നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ശ്രമം തുടരുന്നു. ഗവേഷകയുമായി വൈസ് ചാൻസലർ ചർച്ച നടത്തും. ഇരുഭാഗത്ത് നിന്നും വിട്ടുവീഴ്‌ചകൾ വേണമെന്ന് ഗവർണർ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കാര്യങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നത്.
അതേസമയം, നാനോ സയൻസ് സെന്റർ ഡയറക്‌ടറെ മാറ്റിയിട്ടും എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി സമരവുമായി മുന്നോട്ട് പോകുന്നതിന്റെ താൽപര്യം മനസിലാക്കണമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. ജാതി വിവേചനമുണ്ടായാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. നീതി ഉറപ്പാക്കണമെന്ന് മന്ത്രി വിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമരം ചെയ്യുന്ന വിദ്യാർഥിനിക്ക് ഗവേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുകയും ചെയ്‌തിട്ടുണ്ട്. ഇവർക്ക് തടസം കൂടാതെ ഗവേഷണം പൂർത്തിയാക്കാൻ സൗകര്യമൊരുക്കുമെന്ന് വൈസ് ചാൻസിലർ ഉറപ്പുനൽകിയിട്ടുമുണ്ട്.
എന്നാൽ, ഗവേഷകയ്‌ക്ക് ലാബ് തുറക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്‌ഥയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനവും ജാതി വിവേചനവുമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടി വിഡി സതീശനാണ് പ്രശ്‌നം നിയമസഭയിൽ ഉന്നയിച്ചത്. ജാതി വിവേചനം ഉണ്ടായെന്ന് സർവകലാശാലയും ഹൈക്കോടതിയും കണ്ടെത്തിയിരുന്നു.
Also Read: ജോജുവുമായി സിപിഎം ഒത്തുകളിയെന്ന് കോൺഗ്രസ്; പ്രതികൾ കീഴടങ്ങി