കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചുതകർത്ത കേസിലെ പ്രതികൾ കീഴടങ്ങി. കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാവ് സിഐ ഷാജഹാന്‍ ഉൾപ്പടെ അഞ്ച് നേതാക്കളാണ് പ്രകടനമായി എത്തി മരട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രമുഖ നേതാക്കൾക്കൊപ്പം പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു.
തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ടോണി ചമ്മിണി ആരോപിച്ചു. ഇതിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടും. അധികൃതരേയും ജനങ്ങളേയും അറിയിച്ച ശേഷമാണ് ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സമരം നടത്തിയത്. സാധാരണക്കാരനെ ബാധിക്കുന്ന വിഷയമായതിനാലും തീക്ഷണ വിഷയമായതിനാലും സമരവും തീക്ഷണമായിരുന്നു. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചു. ഇതില്‍ പ്രകോപിതരായാണ് പ്രവർത്തകർ പ്രതികരിച്ചതെന്നും ടോണി പറഞ്ഞു.
കേസില്‍ നേരത്തെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകർത്തത്. ആറ് ലക്ഷം രൂപയുടെ നഷ്‌ടമാണ് കാറിന് ഉണ്ടായിരിക്കുന്നതെന്ന് പോലീസ് എഫ്‌ഐആറിൽ വ്യക്‌തമാക്കിയിട്ടുണ്ട്. കേന്ദ്രം വില കുറച്ചിട്ടും കേരളം ഇന്ധനവിലയിലെ നികുതി കുറയ്‌ക്കാൻ തയ്യാറായില്ല. കോണ്‍ഗ്രസിന്റെ അടുത്ത സമരം സംസ്‌ഥാന സര്‍ക്കാരിനെതിരെയാണെന്ന് മനസിലായപ്പോൾ ജനശ്രദ്ധ തിരിക്കാൻ സിപിഎം നടത്തിയ ഒത്തുകളിയാണ് ഇതെന്നും ടോണി ചമ്മിണി ആരോപിച്ചു.
Also Read: പാർട്ടി നടപടി അടഞ്ഞ അധ്യായം; കൂടുതൽ സജീവമാകുമെന്ന് ജി സുധാകരൻ