ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്‌ചയുടെ പേരില്‍ സിപിഎം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്‌ഥാന കമ്മിറ്റി അംഗം ജി സുധാകരന്. പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കുറേക്കൂടി ശക്‌തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമ്മീഷൻ കാര്യങ്ങൾ അടഞ്ഞ അധ്യായമായതിനാൽ അതേപ്പറ്റി പറയുന്നില്ല. പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ല.
ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ കാര്യമായ സംഘടനാ പ്രശ്‌നങ്ങൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു. വരുന്നത് പാർട്ടി സമ്മേളന കാലമാണ്. കൂടുതൽ ശക്‌തമായ സാന്നിധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയും കോടിയേരിയും ആവശ്യപ്പെട്ടു. ജില്ലയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്‌ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ജി സുധാകരന് പാർട്ടി അച്ചടക്ക നടപടി നേരിടേണ്ടി വന്നത്.
Read Also: എംജി സർവകലാശാല ഗവേഷക സമരം അവസാനിപ്പിക്കണം; മന്ത്രി കെ രാധാകൃഷ്‌ണൻ