കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വീണ്ടും കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസയച്ചു. ബുധനാഴ്‌ച ഹാജരാകാൻ നിർദ്ദേശിച്ചാണ് നോട്ടീസ്. എന്നാൽ, സമൻസ് കിട്ടിയിട്ടില്ലെന്നാണ് വർഗീസിന്റെ നിലപാട്. പാർട്ടിയുമായി ആലോചിച്ച് ഹാജരാകുന്നതിൽ തീരുമാനം എടുക്കുമെന്നും വർഗീസ് പറഞ്ഞു.
ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പങ്കുണ്ടെന്നാണ് ഇഡി വ്യക്‌തമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് ഇഡി കത്ത് നൽകി. ചട്ടങ്ങൾ ലംഘിച്ച് ബാങ്കിൽ പാർട്ടി അക്കൗണ്ടുകൾ തുറന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
തൃശൂരിൽ 17 ഏരിയ കമ്മിറ്റികളുടെ കീഴിൽ ഏകദേശം 25ലേറെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തുകയും കഴിഞ്ഞ പത്ത് വർഷത്തിനിടെ 100 കോടിക്ക് മുകളിലുള്ള ഇടപാടുകൾ ഇവയിലൂടെ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പാർട്ടി ഓഫീസിന് ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണ് സിപിഎമ്മിന്റെ പേരിൽ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇഡി റിപ്പോർട്ടിലുള്ളത്.
2023 മാർച്ച് 21ലെ ബാലൻസ് ഷീറ്റ് പ്രകാരം ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കറുവന്നൂരിൽ മാത്രമല്ല, കേരളത്തിലെ ഒട്ടേറെ സഹകരണ സൊസൈറ്റികളിലും സമാനമായ ക്രമക്കേടുകളുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നാലുപേർ അറസ്‌റ്റിലായെന്നും ഇഡി വ്യക്‌തമാക്കി.
Most Read| ഗ്യാൻവാപി മസ്‌ജിദ്; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി