കണ്ണൂർ: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. 20 കൊല്ലം മുൻപ് നടന്ന കൊലപാതകത്തിലാണ് കോടതി വിധി. പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്‌ച വിധിക്കും.
കേസിൽ മൊത്തം പത്ത് പ്രതികളാണുള്ളത്. ഇവർ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മൂന്നാംപ്രതി അജീഷ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള ഒമ്പത് പേരും കൊലപാതകത്തിൽ കുറ്റക്കാരാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്‌തരിച്ചു.
59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി. 2005 ഒക്‌ടോബർ മൂന്നിന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കൾക്കൊപ്പം നടന്നുവരികയായിരുന്ന റിജിത്തിനെ ആർഎസ്‌എസ്-ബിജെപി പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവ സ്‌ഥലത്ത് വെച്ചുതന്നെ മരിച്ചു. അന്ന് റിജിത്തിനൊപ്പമുണ്ടായിരുന്ന നികേഷ്, വികാസ്, വിമൽ എന്നിവർക്കും പരിക്കേറ്റു.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ