ഷാര്‍ജ: യുക്രൈന് യുദ്ധവും എണ്ണവിലയുടെ കുതിപ്പും കാരണം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്ക് തുണയാകുന്നു. യുഎഇയിലെ ധനവിനിമയ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച ഒരു ദിര്‍ഹത്തിന് 20.96 രൂപ വരെ ലഭിച്ചു. ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് കൂടിയതോടെ നാട്ടിലേക്ക് പണമയക്കുന്നത് ക്രമാതീതമായി വര്‍ധിച്ചു.
48 ദിര്‍ഹത്തിന് ആയിരം രൂപവരെ പ്രവാസികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഒരു ദിര്‍ഹത്തിന് 20.80 രൂപയായി കുറയുകയും ചെയ്തു. ചരിത്രത്തിലെ റെക്കോഡ് വിലയിടിവാണ് രൂപക്ക് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.
വരും ദിവസങ്ങളിലും രൂപക്ക് വിലയിടിവ് തുടരുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറുകള്‍ക്ക് ഇടയിലാണ് രൂപയുടെ മൂല്യമിടിയുന്നതെന്ന് ധനവിനിമയ സ്ഥാപനങ്ങളും പറയുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്ക് കൂടുതലാണ്.
യുഎഇയില്‍ ദിവസങ്ങളായി ഓണ്‍ലൈന്‍ വിനിമയവും വര്‍ധിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കുന്ന ദിവസങ്ങളായതിനാലും നാട്ടിലേക്ക് മികച്ച നിരക്കില്‍ പണമയക്കാന്‍ സാധിച്ചു. എന്നാല്‍ ഈ സാഹചര്യം കണക്കിലെടുത്ത് ക്രഡിറ്റ് കാർഡ് വഴി പണം പിന്‍വലിച്ചോ പലിശക്ക് പണം വാങ്ങിയോ നാട്ടിലേക്ക് അയക്കരുതെന്ന് സാമ്പത്തിക രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നൽകുന്നു. അങ്ങനെയെങ്കില്‍ കട ബാധ്യതയാണ് സംഭവിക്കുക. ഇത്തരത്തില്‍ പണമയച്ചവര്‍ സാമ്പത്തിക കുരുക്കില്‍ പെട്ട സംഭവങ്ങള്‍ നിരവധിയാണ് എന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.
സൗദി റിയാലും 20 രൂപക്ക് മുകളിലെത്തിയിട്ടുണ്ട്. ഒമാനി റിയാല്‍ 200ന് അടുത്തും കുവൈത്തി ദിനാര്‍ 252ന് മുകളിലുമാണ് നിലവിലെ വിനിമയ നിരക്ക്. ബഹ്റൈന്‍ ദിനാര്‍ 204 രൂപക്ക് അടുത്തുണ്ട്. 21 രൂപക്ക് മുകളില്‍ ഒരു ഖത്തര്‍ റിയാലിനും ലഭിക്കും.
Most Read: അഴിമതി ആരോപണം; സിജിഎസ്ടി ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു





































