ശബരിമല: കാൽനടയായി ശബരിമല സന്ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സന്നിധാനത്തും പമ്പയിലും ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. കരിമല, പുല്ലുമേട് കാനനപാതകളിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർക്ക് വനം വകുപ്പുമായി ചേർന്ന് പ്രത്യേക ടാഗ് നൽകും.
ഇവർക്ക് പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണമെന്നുള്ളവർക്ക് ആ വഴിയുമാകാം. ശരംകുത്തി പാത ഒഴിവാക്കി ഇവർക്ക് മരക്കൂട്ടത്തുനിന്ന് ചന്ദ്രാനഗർ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നടപ്പന്തലിൽ ഇവർക്ക് പ്രത്യേക വരി ക്രമീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു.
വനംവകുപ്പ് നൽകുന്ന ടാഗ് കാണിക്കുന്നവരെ പോലീസ് പ്രത്യേക വഴിയിലേക്ക് കടത്തിവിടും. അതുവഴി പതിനെട്ടാം പടി കയറി ദർശനം നടത്താം. എഡിജിപിയുമായി സംസാരിച്ചു ഇതിനായി ക്രമീകരണമൊരുക്കും. എന്നാൽ, തുടങ്ങുന്ന തീയതി നിശ്‌ചയിച്ചിട്ടില്ല. അതേസമയം, മലയകയറ്റത്തിനിടെ ഉണ്ടാകുന്ന ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണത്തിന് ഇൻഷുറൻസിനായി ഫണ്ട് കണ്ടെത്താൻ പ്രത്യേക നിധി രൂപീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.
വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവരിൽ നിന്ന് പത്ത് രൂപ നിർബന്ധമല്ലാത്ത രീതിയിൽ ഈടാക്കാനാണ് ദേവസ്വം ബോർഡിന്റെ ആലോചന. പത്ത് രൂപ കൊടുക്കാത്തവർക്കും വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിന് തടസമുണ്ടാകില്ല. ദർശനത്തിനായി 60 ലക്ഷം തീർഥാടകർ വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നുണ്ട്. ഒരാളിൽ ഇന്ന് പത്ത് രൂപ വീതം ഈടാക്കിയാൽ ആറുകോടി രൂപ പ്രത്യേക നിധിയിലേക്ക് സമാഹരിക്കാൻ കഴിയും.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു